ആലപ്പുഴ: പട്ടാപ്പകൽ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി ഗൃഹനാഥന്റെകണ്ണിൽ മുളകുപൊടി എറിഞ്ഞ് 15 പവൻ സ്വർണം കവർന്ന പ്രതി പിടിയിൽ. കാസർഗോഡ് സ്വദേശി രാജ്മോഹനാണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. വീട് വാടകയ്ക്ക് നോക്കാനെന്ന വ്യാജേനയെത്തിയായിരുന്നു ഇയാൾ മോഷണം നടത്തിയത്.
കൈതവന കണിയാകുളം അപർണയിൽ സുദർശന്റെ വീട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. വീടിന്റെ ഒരു നില വാടകയ്ക്ക് കൊടുക്കാനായി സുദർശൻ നൽകിയ പരസ്യം കണ്ടാണ് മോഷ്ടാവ് ഇവിടെയെത്തിയത്. വീടിന്റെ കാര്യങ്ങൾ സംസാരിച്ചുനിൽക്കുന്നതിനിടെ സുദർശന്റെ മുഖത്തേക്ക് ഇയാൾ മുളകുപൊടി എറിയുകയായിരുന്നു.
ഇത് കണ്ട് അടുക്കളയിൽ നിന്ന് ഓടിയെത്തിയ സുദർശന്റെ ഭാര്യയുടെ വായിൽ തുണിതിരുകിയ ശേഷം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. വീട് വാടകയ്ക്ക് വേണമെന്ന ആവശ്യവുമായി സുദർശനെ വിളിച്ച ഫോൺ കോളുകളുടെ വിവരങ്ങൾ പോലീസ് പൂർണമായി ശേഖരിച്ചു.
ഇതിൽ നിന്നാണ് മുമ്പും കേസുകളിൽ പ്രതിയായിട്ടുള്ള രാജ്മോഹൻ സുദർശനെ വിളിച്ചിരുന്നു എന്ന വിവരം വ്യക്തമായത്. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം നടന്ന് മൂന്ന് മണിക്കൂറിനുശേഷം പ്രതി പിടിയിലായത്.